അരീക്കോട് : ഔഷധസസ്യങ്ങളായ തിപ്പല്ലി, ആര്യവേപ്പ് സൗജന്യ വിതരണത്തിനായി അരീക്കോട് കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ നാളെ 26/10/24 കൃഷിഭവനിൽ എത്തി കൈപ്പറ്റേണ്ടതാണ്. പഞ്ചായത്തിലെ സ്ഥിര താമസക്കാരാണ് എന്ന് തെളിയിക്കുന്നതിന് ആധാർ കാർഡോ നികുതി ഷീട്ടോ ഒപ്പം ഹാജരാക്കണം എന്ന് അരീക്കോട് കൃഷി ഓഫീസർ അറിയിച്ചു.
ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്.
”ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. 2024 നവംബർ 11-ന് ചുമതലയേൽക്കും,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്തിരുന്നു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം ഡൽഹിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2005-ൽ ഖന്ന ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.
മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളിൽ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങൾ മൊബൈൽ വഴിയാണ് ലഭിക്കുക.
നിരത്തുകളിലെ പരിശോധന വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും ആകെയുള്ളത് നാല് വാഹനങ്ങളാണ്. ഒരു സ്ക്വാഡിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും വേണം. ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
ഡൽഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.
മലപ്പുറം: പൊന്നാനി പീഡന പരാതിയില്‍ പൊലീസ് ഉന്നതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പൊന്നാനി പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ്, കസ്റ്റംസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേരും സര്‍വീസില്‍ തുടരുന്നുണ്ട്. എന്നാല്‍ എസ്പി സുജിത് ദാസ് മറ്റൊരു കേസില്‍ സസ്പെന്‍ഷനിലാണ്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് തന്നെ അതിജീവിത പരാതി നല്‍കിയെങ്കിലും പരാതി പൊലീസ് അട്ടിമറിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. കേസ് എടുക്കാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ മജിസ്ട്രേറ്റ് കോടതി പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എഫ്ഐആര്‍ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കിഴുപറമ്പ് : KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് സർഗ്ഗമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. 2024 നവംബർ 16-ന് ശനിയാഴ്ച നോൺ-സ്റ്റേജ് മത്സരങ്ങൾ കുനിയിൽ അൽ അൻവാർ ഹൈസ്കൂളിലും 24 നവംബർ ഞായറാഴ്ച സ്റ്റേജ് മത്സരങ്ങൾ കല്ലരട്ടിൽ AMLP സ്കൂളിലും നടത്തും. 51 അംഗ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും ചേർന്നാണ് പരിപാടികളുടെ സംഘാടക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
മുഖ്യ രക്ഷാധികാരികൾ: കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, എം.ടി. അബ്ദുസ്സമദ് സുല്ലമി (KNM സംസ്ഥാന സെക്രട്ടറി), EKM പന്നൂർ, സെക്കീനാ മുനീബ് (വാർഡ് മെംബർ), K. അബ്ദുൽ ഖയ്യും സുല്ലമി, ബരീർ അസ്ലം (ISM സംസ്ഥാന സെക്രട്ടറി), M. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരാണ്.
കല്ലരട്ടിക്കൽ സലഫി സെന്ററിൽ ചേർന്ന യോഗത്തിൽ KNM വിദ്യാഭ്യാസ ബോർഡ് മലപ്പുറം (ഈസ്റ്റ്) ജില്ലാ ട്രഷറർ K. അബ്ദുൽ ഖയ്യൂം സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് പ്രസിഡൻറ് ടി. മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. KNM ഊർങ്ങാട്ടിരി മണ്ഡലം പ്രസിഡൻറ് കെ. ഇബ്രാഹിം സാഹിബ്, സെക്രട്ടറി എ.പി. അബ്ബാസ്, വൈസ് പ്രസിഡൻറ് ഡോ. CH അബ്ദുൽ ഗഫൂർ, സ്വഗതസംഘം ചെയർമാൻ എം. അബ്ദുറഷീദ്, ഫിനാസ് ചെയർമാൻ വി. മൊയ്തിൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് സെക്രട്ടറി എം. മുഹമ്മദ് അലി മാസ്റ്റർ സ്വാഗതവും, വർക്കിംഗ് ചെയർമാൻ പി.ടി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു.
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്. കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. തുടർന്ന് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
മലപ്പുറം: ജില്ലയിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രതികളെ പിടികൂടി പൊലീസ്. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടിൽ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് (19), താഴത്തുവീട്ടിൽ അബുതാഹിർ (19) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിൽ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ 27ന് രാത്രിയിൽ പെരിന്തൽമണ്ണ ടൗണിൽ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാർത്ഥിയുടെ വണ്ടി മോഷണം പോയിരുന്നു.
ബൈപ്പാസിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പാർക്കിംഗിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ രണ്ടിന് രാത്രി വീണ്ടും ടൗണിൽ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയതായി സ്റ്റേഷനിൽ പരാതി ലഭിച്ചു. തുടർച്ചയായി ബൈക്ക് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറകൾ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച് സൂചന ലഭിച്ചു. തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്ന് പേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി രാത്രിയിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റുകൾ മാറ്റിയ ശേഷം മോഷണം നടത്തി കൊണ്ടുവരുന്ന ബൈക്കുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ നമ്പർ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് രീതി. കൂടുതൽ ബൈക്കുകൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഷാജി കൈലാസിന്റെ പേരിൽ തൃശ്ശൂർ, തൃത്താല, താനൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണ കേസുകളുണ്ട്.
തിരുവമ്പാടി : തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
ബസിന്റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തിന്റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.
കീഴുപറമ്പ് : മാലിന്യ മുക്ത നവകേരളം- ശുചിത്വ കേരളം സുസ്ഥിരകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാർഡ് മാലിന്യ മുക്തമാക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മെമ്പർ തസ്ലീന ഷബീറിന്റെ നേതൃത്വത്തിൽ തുണിസഞ്ചി വിതരണം ചെയ്യാൻ തീരുമാനിച്ചു. തുണി സഞ്ചി വിതരണോദ്ഘാടനം ജില്ലാ കളക്ടർ വി.ആർ വിനോദ് വാർഡ് സി ഡി എസ് മെമ്പർ മെഹറുന്നീസക്ക് നൽകി നിർവഹിച്ചു. അസി. കളക്ടർ വി.എം ആര്യ, ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ റൈഹാനത്ത് കുറുമാടൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ: കെ.എ നാസർ, റംലബീഗം എന്നിവർ പങ്കെടുത്തു.









