കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി CPM റഫീക്കിന്റെ ഹർജിയിലാണ് കോടതി പഞ്ചായത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസ് ഇറക്കിയ ഉത്തരവിൽ, പഞ്ചായത്ത് ഭരണകൂടത്തിന്റെ വീഴ്ചയെ കോടതി ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യത്തോടുള്ള നിസ്സംഗത
‘മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ യഥാർത്ഥ ദുരവസ്ഥ വെളിപ്പെടുത്തുന്നു, ആഴ്ചയിൽ 300 രോഗികൾ വരെ എത്തുന്ന ഈ കേന്ദ്രം പ്രവർത്തിക്കുന്നത് തികച്ചും അനുചിതമായ താത്കാലിക സൗകര്യങ്ങളിലാണെന്ന്’ കോടതി ഉത്തരവിൽ പറയുന്നു.
കോടതിയുടെ കർശന നിർദേശങ്ങൾ
– പഞ്ചായത്ത് നിലവിലെ താത്കാലിക സൗകര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിപ്പിക്കരുത്
– ആഴ്ചയിൽ 300 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന നല്ല അടിസ്ഥാന സൗകര്യമുള്ള ബദൽ സ്ഥലത്തേക്ക് മാറ്റണം
– ജൂൺ 7-ന് മുമ്പ് അടിയന്തര തീരുമാനം എടുക്കണം
– ജൂൺ 11-ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം
പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു
കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് സഫിയ എം.സി. ജൂൺ 9-ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ജൂൺ 7ന് മുന്നെ കോടതി ഉത്തരവ് നടപ്പാക്കണം എന്നിരിക്കെ അധികൃതർ നടപടി വൈകിപ്പിക്കുന്നത് ചികിത്സക്കായി എത്തുന്ന രോഗികളെ കൂടുതൽ വലക്കും. കീഴ്പറമ്പ പഞ്ചായത്തിന്റെ അനാസ്ഥ പൊതുജനാരോഗ്യത്തോടുള്ള കടുത്ത വെല്ലുവിളിയുടെ തെളിവാണ്. പ്രാഥമികാരോഗ്യ സേവനം ലഭിക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശത്തെ പഞ്ചായത്ത് ഭരണകൂടം സംരക്ഷിച്ചേ മതിയാകൂ.