Author

admin

Browsing

തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ കുമാറിനെതിരായി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ആണ് ഹർജി ഫയലിൽ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കോൺഗ്രസ് നേതാവ് വി ആർ അനൂപ് ആണ് ഹർജി നൽകിയത്. എഡിജിപി എം ആർ അജിത്കുമാറിനെ കേസിൽ പ്രതിചേർക്കാത്ത പശ്ചാത്തലത്തിലാണ് ഹർജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ല.

തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. . തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

മലപ്പുറം: ഒമ്പത് മാസത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ നെയ്ത്ത് തൊഴിലാളികൾ. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. ഒരു ഖാദി നെയ്ത്ത് തൊഴിലാളിയ്ക്ക് 2,000 മുതൽ 15,000 രൂപ വരെയാണ് ഒരുമാസം വേതനം ലഭിക്കുന്നത്. 100 രൂപ ഒരു ദിവസം ലഭിച്ചാൽ 60 രൂപയും മിനിമം വേതനത്തിലേക്ക് പോവും. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ തുക നൽകാത്തതെന്ന് ഖാദി ബോർഡ് അധികൃതർ പറയുന്നു.

ഏഴ് മാസത്തെ മിനിമം വേതനം ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് സെപ്തംബറിലാണ് നൽകിയത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള തുകയാണ് ഇനി ലഭിക്കാനുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് മാസം കൂടുമ്പോൾ വേതനം കൃത്യമായി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കുടിശ്ശികയാവുകയായിരുന്നു.

എത്ര മീറ്റർ തുണി നെയ്‌തെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. ഓരോ തുണിത്തരങ്ങൾക്കും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകും. ഖാദി ബോർഡിൽ നിന്നും സർക്കാരിൽ നിന്നുമായാണ് ഇവർക്ക് വേതനം ലഭിക്കുന്നത്. ജോലിക്കനുസരിച്ച് ബോർഡിൽ നിന്ന് വേതനം ലഭിക്കും. സർക്കാരിൽ നിന്നും മിനിമം വേതനവും ലഭിക്കും. 2011 മുതലാണ് സംസ്ഥാന സർക്കാർ ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നൽകി തുടങ്ങിയത്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രൊജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികൾ അടയ്ക്കുന്നതിൻറെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഈ മാസം തുടക്കത്തിലും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ നിന്നും റോഡ് മാർഗം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും.

തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.

ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പ്രവര്‍ത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തുന്നത്.

വയനാട്ടിലും റായ്‌വേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. നവംബർ 13 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്.

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ചൊവ്വാഴ്ച്ച(നാളെ) മുതൽ പ്രാബല്യത്തിൽ. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. .ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്.

4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും.

70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ സമർപ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
2. അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
3. https://beneficiary.nha.gov.in സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം.

സർക്കാരിൻ്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ ലഭിക്കും?

1. ആരോഗ്യ പരിരക്ഷയ്ക്കായി 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (AB PM-JAY) കീഴിൽ ഒരു പ്രത്യേക കാർഡ് ലഭിക്കും.

2. AB PM-JAY-ന് കീഴിൽ ഇതിനകം പരിരക്ഷിതരായവരുടെ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി പ്രതിവർഷം 5 ലക്ഷം രൂപ അധികമായി ലഭിക്കു.

3. മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളിൽ നിന്ന് ഇതിനകം പ്രയോജനം നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒന്നുകിൽ അവരുടെ നിലവിലെ പ്ലാനിൽ തുടരാം അല്ലെങ്കിൽ AB PM-JAY പ്രകാരം കവറേജ് തിരഞ്ഞെടുക്കാം.

4. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

5. സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനുകൾക്കായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇത് വാ​ഗ്ധാനം ചെയ്യുന്നു.

6. കുടുംബാംഗങ്ങളുടെ പ്രായം പരിഗണിക്കാതെ, 12.34 കോടി കുടുംബങ്ങളിൽ നിന്നുള്ള 55 കോടി ആളുകൾക്ക് ഈ പദ്ധതി പരിരക്ഷ ഉറപ്പാക്കുന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

മലപ്പുറം : കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.

മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

മലപ്പുറം: മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫൈസി മുക്കം വിമർശിച്ചു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലാണ് വിമർശനം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തി. സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓ‍ർമപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേ‍ർത്തു.

നിലമ്പൂർ : മേഖലയിൽ മഴയ്ക്കാെപ്പം വീശിയ കാറ്റിൽ വ്യാപക നാശം. കെഎൻജി പാതയിൽ വടപുറം, നിലമ്പൂർ, കോടതിപ്പടി, ബസ് സ്റ്റാൻഡ്, പരിസരം എന്നിവിടങ്ങളിൽ മരങ്ങളുടെ കൊമ്പുകൾ പൊട്ടിവീണു. ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തി  മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജ്, ടി.കെ.നിഷാന്ത്, ഒ.സൂരജ്, വി.യു.റുമേഷ്, കെ.മനേഷ്, എം.എസ്.അനിൽകുമാർ, പി.വിജേഷ് എന്നിവർ നേതൃത്വം നൽകി. പലയിടങ്ങളിലും കൃഷിനാശമുണ്ട്. പട്ടരാക്കയിൽ തെങ്ങ് മുറിഞ്ഞു വീണു മതിൽ ഭാഗികമായി തകർന്നു. ഭാഗ്യം കൊണ്ടാണ് വീടിനു മീതെ വീഴാതിരുന്നത്.

മലപ്പുറം: താനൂരില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് സംഭവം. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ(24)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ തട്ടിയാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.