Author

admin

Browsing

അരീക്കോട്: രണ്ട് വ്യാഴവട്ടക്കാലത്തെ സേവനം പൂർത്തിയാക്കി അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും സൗമിനി ടീച്ചർ പടിയിറങ്ങി. 1968 അരീക്കോട്, മൂർക്കനാട് ജനനം. സ്കൂൾ വിദ്യാഭ്യാസവും ഹിന്ദി ടീച്ചർ ട്രയിനിങും പൂർത്തിയാക്കിയതിന് ശേഷം, 1991 മുതൽ 2000 വരെ മലപ്പുറം ജില്ലയിലെ തിരൂർ, എടവണ്ണ, ഒമാനൂർ, വഴക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ എംപ്ലോയ്മെൻ്റ് മുഖന്താരം അധ്യാപക ജോലിയിൽ പ്രവേശിച്ചു. 2000 ത്തിൽ PSC മുഖാന്തരം GHSS അരീക്കോട് ജോയിൻ ചെയ്തതു മുതൽ തുടർച്ചയായി 24 വർഷത്തെ സേവനത്തിന് ശേഷം സീനിയർ അസിസ്റ്റൻ്റ് തസ്തികയിൽ നിൽക്കെ 2024 മാർച്ച് 31ന് ജോലിയിൽ നിന്ന് വിരമിച്ചു.

ജോലി ചെയ്ത സ്ഥലങ്ങളിലല്ലാം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അധ്യാപികയായിരുന്നു ടീച്ചർ. നിണ്ട 24 വർഷത്തെ സേവനത്തിന് ശേഷം പെരുമ്പറമ്പിൻ്റെ മണ്ണിൽ നിന്ന് പടി ഇറങ്ങുമ്പോൾ സ്കൂളിൻ്റെ അക്കാദമിക നിലാവരം ഉയർത്തുന്നതിലും ഏറെ പങ്ക് വഹിച്ച വ്യക്തിയും കൂടിയാണ് സൗമിനി ടീച്ചർ. കോഴിക്കോട് ചാത്തമംഗലത്താണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് പ്രമനന്ദൻ, അതുൽ ടി.കെ, അർജുനൻ ടി.കെ എന്നിവർ മക്കളാണ്.

മലപ്പുറം : മഴക്കാലത്ത് ചാലിയാര്‍ പുഴയുടെ തീരങ്ങളിൽ ഉണ്ടാകാറുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നാശനഷ്ടങ്ങള്‍ കുറക്കുന്നതിനുമായി നിലമ്പൂരിലെ പോത്ത്കല്ലിൽ പ്രളയ നിയന്ത്രണ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസലിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അംഗീകാരം നല്‍കി. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാക്കിയ മള്‍ട്ടി ഹസാര്‍ഡ് മിറ്റിഗേഷന്‍ ഡാം സാധ്യതാ പഠനത്തിനുള്ള പ്രൊപ്പോസല്‍ തുടര്‍ നടപടിക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയയ്ക്കാനും ജില്ലാ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാധ്യതാ പഠനത്തിന് പോത്ത്കല്ല് പഞ്ചായത്ത് ഭരണ സമിതി നേരത്തെ അംഗീകാരം നല്‍കിയിരുന്നതാണ്.

പ്രളയ നിയന്ത്രണം, വരള്‍ച്ചാ സമയത്ത് സമീപ പ്രദേശങ്ങളില്‍ ശുദ്ധ ജലലഭ്യത ഉറപ്പാക്കല്‍, ടൂറിസം വികസനം, ജലസേചനം, ഫിഷ് ഫാമിങ്, കാട്ടുതീ തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങളും ചാലിയാര്‍ പുഴയില്‍ പോത്ത്കല്ല് പ്രദേശത്ത് അണക്കെട്ട് പണിയുന്നതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. 2018, 19 വര്‍ഷങ്ങളിലെ പ്രളയം മലപ്പുറം ജില്ലയില്‍ ജീവഹാനി ഉള്‍പ്പെടെ ഏറ്റവും നാശനഷ്ടങ്ങള്‍ വരുത്തിയത് നിലമ്പൂര്‍ മേഖലയിലും ചാലിയാര്‍ നദീതടത്തിലുമാണ്. കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ തലങ്ങളിലുള്ള സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷമേ അണക്കെട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടക്കം കുറിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ കൃത്യമായ അളവ് ദിനേന പ്രാദേശികമായി ശേഖരിക്കുന്നതിന് ജില്ലയെ വിവിധ മേഖലകളായി തിരിച്ച് മഴ മാപ്പിനികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രദേശവാസികളായ കര്‍ഷകരെയോ പ്രൊഫഷനലുകളെയോ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ മാന്വല്‍ റെയിന്‍ ഗേജുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വയനാട് ആസ്ഥാനമായുള്ള ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനമാണ് മുന്നോട്ട് വച്ചത്. വയനാട് ജില്ലയില്‍ ഇത് ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്.

വീട്, മറ്റ് കെട്ടിട നിര്‍മ്മാണ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നല്‍കിയാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ മണ്ണ് നീക്കം ചെയ്യുന്നതെന്ന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്ഥല പരിശോധന നടത്തി ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മുരളീധരന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതുവിതരണ വകുപ്പ് ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നാം തീയതി മുതല്‍ വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം ആരംഭിക്കും.

അന്ത്യോദയ അന്ന യോജന (AAY) വിഭാഗത്തിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതുകൂടാതെ, 2 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

PHH കാര്‍ഡ് ഉള്ളവര്‍ക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കിലോ കുറച്ച്, അതിന് പകരം 3 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

മുന്‍ഗണന വിഭാഗത്തിന് (എന്നാൽ PHH അല്ല) കിലോയ്ക്ക് 4 രൂപ നിരക്കില്‍ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിക്കും. പൊതു വിഭാഗം സബ്സിഡി (NPS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും. കൂടാതെ, NPS കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.

പൊതു വിഭാഗം (NPNS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 5 കിലോ അരി ലഭിക്കും. പൊതു വിഭാഗം സ്ഥാപനം (NPI) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും.

ഏപ്രില്‍ – മെയ് – ജൂണ്‍ ത്രൈമാസ കാലയളവിൽ, വൈദ്യുതീകരിച്ച വീടുകളിലെ AAY (മഞ്ഞ) കർഡുകൾക്ക് 1 ലിറ്റർ മണ്ണണ്ണയും PHH (പിങ്ക്) കർഡുകൾക്ക് 0.5 ലിറ്റർ മണ്ണണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ എല്ലാ വിഭാഗം കാർഡുകൾക്കും 6 ലിറ്റർ മണ്ണണ്ണയും ലഭിക്കുന്നതാണ്.

മലപ്പുറം: ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിന്റെ മകൻ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളിൽപ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവിങ്ങ് സംഘം ഉൾപ്പെടെ ഫയർഫോഴ്സ് പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അരീക്കോട്: സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെ.സി.ഇ.യു അരീക്കോട് യൂണിറ്റ് കമ്മറ്റി അരീക്കോട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പതാക ഉയർത്തി ആചരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു. ഇ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ അഭിവാദ്യം അർപ്പിച്ചു. കെ.സലീം നന്ദി പറഞ്ഞു.

തെരട്ടമ്മൽ: വിവിധ മത്സര പരീക്ഷൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തെരട്ടമ്മൽ വാർഡിൽ ആരംഭിച്ച പിഎസ്‌സി കോച്ചിംഗിന് തുടക്കമായി. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച തെരട്ടമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘാടനത്തിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ജമീല നജീബ് നിർവ്വഹിച്ചു. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഹിൽ ചെമ്പകത്ത് സ്വാഗതം പറഞ്ഞു. കോച്ചിംഗ് ക്യാമ്പിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ഡാനിഷ് കരുവാടന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളുടെ സാധ്യതകളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ കെ ഷൗക്കത്തലി ആശംസയർപ്പിച്ച പരിപാടിക്ക് ഷബീർ ചെമ്പകത്ത് നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ വർഷകാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രവർത്തികൾ വിലയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ, വാർഡ് മെമ്പർ തസ് ലീന ഷബീർ, വില്ലേജ് ഓഫീസർ അബ്ബാസ്, വിവിധ വകുപ്പ് മേധാവികൾ, ട്രോമ കെയർ വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു. ഓരോ വകുപ്പുകളും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും യോഗം ചർച്ച ചെയ്തു വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.

മലപ്പുറം : പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഖാദി മേള സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് വരെയാണ് മേള. ഈ കാലയളവില്‍ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ ഖാദി മേളകളും നടക്കുന്നുണ്ട്.

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി.

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ചെയർമാൻ കെ.എം സലിം പത്തനാപുരം കേസ് ഫയൽ ചെയ്തത്. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ സൗകര്യവും മതിയായ ജീവനക്കാരും ഉണ്ടെന്നിരിക്കെ നിസ്സാര കാരണങ്ങൾ ഉയർത്തി സർക്കാർ ഉത്തരവുകൾ അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിനെതിരെയാണ് പരാതി.

(WPC 19354/2024) എന്ന നമ്പറിൽ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ജസ്റ്റിസ് ടി.ആർ രവി ആദ്യവാദം കേട്ടു. സംഭവത്തിൽ പത്ത് ദിവസത്തിനുള്ളിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് ജൂൺ 11 ലേക്ക് മാറ്റിവച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളായി ചേർത്തുകൊണ്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിനായി അഡ്വ. ഹാരിസ് മൂസ, അഡ്വ. എം.ബി സൂരി എന്നിവർ ഹാജരായി.

വേങ്ങര: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഏക്കർ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരനാണ് മരണപ്പെട്ടത്. ചെട്ടിപ്പടി പുഴക്കകലത്ത് സൈതലവി എന്നവരുടെ മകനാണ്. വിദ്യാർത്ഥികൾ അടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു കുട്ടി കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെ ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാൻ എത്താറുണ്ട്. നാട്ടുകാരുടെയും മലപ്പുറം ഫയർ ഫോഴ്‌സിൻ്റെയും. മറ്റ്സ ന്നദ്ധ സംഘടന കളുടെയും നേതൃത്വത്തിലുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.