Author

admin

Browsing

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് മുനീർ സി.കെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ സഹ്‌ല മുനീർ, ജംഷീറബാനു, ബ്ലോക്ക് മെമ്പർ രത്നകുമാരി, വാർഡ് മെമ്പർമാരായ തസ് ലീന ഷബീർ, എം.എം മുഹമ്മദ്, രശ്മി ടീച്ചർ ബി.ആർ.സി, എസ്.എം.സി ചെയർമാൻ മുസാഫിർ കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ജാഫർ, പി.സി ചെറിയാത്തൻ, പി.കെ ഷിഹാബ്, ശശികുമാർ, അത്ഹർ നസീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൽഫീക്കർ മാഷ് നന്ദിയും പറഞ്ഞു.

അരീക്കോട്: കൊഴക്കോട്ടൂർ എയുപി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം കെ.ടി അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ അനിയൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ നമീർ പനോളി സ്വാഗതം ആശംസിച്ചു. ഘോഷയാത്ര, വെൽക്കം ഡാൻസ്, പുസ്തക വിതരണം എന്നിവ നടന്നു.

കീഴുപറമ്പ് : കല്ലിങ്ങൽ റോവേഴ്സ് ക്ലബ്ബ്‌ എസ്.എസ്.എൽ.സി, പ്ലസ് ടു,ൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളിൽ വിജയിച്ച ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ സാകിയ നിസാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ്‌ നസീം എം. ടി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സൈദ പുന്നാടൻ, സലീം മുക്കോളി, ക്ലബ്ബ്‌ ചെയർമാൻ ജലീൽ എടക്കര, റിട്ട:റവെന്യു ഉദ്യോഗസ്ഥൻ സലാം സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശിഹാബ് വൈ പി സ്വാഗതവും, നിയാസ് എം സി നന്ദിയും പറഞ്ഞു. നജ്മുദ്ധീൻ ഇ,യൂസഫ് കെ എം, ശറഫുദ്ധീൻ പി, അബ്‌ദുൾ ഖനി കെ പി, റഫീഖ് ടി സി, ഹരിദാസൻ പി തുടങ്ങിയവർ നേതൃത്വം നൽകി.

കുനിയിൽ: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എജു എക്സൽ സംഘടിപ്പിച്ചു. പി.കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.പി ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. പ്രമുഖ മോട്ടിവേറ്റിങ് ഗൈഡ് കെ.പി റമീസ് ഖാൻ കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. വാർഡിൽ നിന്നും പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവരെയും എൽ എസ് എസ്, യു എസ് എസ് ജേതാക്കളെയും സർക്കാർ ജോലി ലഭിച്ചവരെയും ആദരിച്ചു. സത്യസന്ധതക്ക് മാതൃകയായ ബീരാൻ കോളക്കോടനേയും ആദരിച്ചു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി സഫിയ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ റൈഹാനത്ത് കുറുമാടൻ, വാർഡ് മെമ്പർ തസ്‌ലീന ശബീർ, ഗ്രാമപഞ്ചായത്തംഗം കെ.വി റഫീഖ് ബാബു, കെ.ഇ ജലാലുദ്ദീൻ, കെ.ടി അശ്റഫ്, കെ.ടി അൻവർ, കെ.ടി യൂസുഫ് പ്രസംഗിച്ചു.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലുമാണ് എണ്ണുക.

രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.

25 ശതമാനം റിസര്‍വ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 ടേബിളുകളാണ് ഉണ്ടാവുക. ഏറനാട്, മങ്കട നിയമസഭാ മണ്ഡ‍ലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ രണ്ട് ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ എണ്ണുന്നതിനായി 218 ഉം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി 31 ഉം അടക്കം ആകെ 249 കൗണ്ടിങ് ടേബിളുകളാണ് ജില്ലയിലെ നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കുക.

ഏറനാട് (ഹാള്‍ 1)- 8, ഏറനാട് (ഹാള്‍- 2)- 4, നിലമ്പൂര്‍ – 14, വണ്ടൂര്‍- 14, കൊണ്ടോട്ടി- 12, മഞ്ചേരി- 12, പെരിന്തല്‍മണ്ണ- 12, മങ്കട (ഹാള്‍ 1)- 6, മങ്കട (ഹാള്‍-2)- 6, മലപ്പുറം- 12, വേങ്ങര- 10, വള്ളിക്കുന്ന്- 12, തിരൂരങ്ങാടി -14, താനൂര്‍ – 12, തിരൂര്‍ -14, കോട്ടയ്ക്കല്‍ -14, തവനൂര്‍ -14, പൊന്നാനി – 14, തൃത്താല- 14 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി സജ്ജീകരിക്കുന്ന ടേബിളുകളുടെ എണ്ണം. ഇതോടൊപ്പം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി മലപ്പുറം മണ്ഡലത്തില്‍ രണ്ടു ഹാളുകളിലായി 17 ടേബിളുകളും പൊന്നാനി മണ്ഡലത്തില്‍ ഒരു ഹാളിലായി 14 ടേബിളുകളും സജ്ജീകരിക്കും. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി.

മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ആദ്യഘട്ടം മെയ് 17 ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ മൂന്നിന് രാവിലെ എട്ട് മണിക്കും ജൂണ്‍ നാലിന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാന്‍ഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ അഞ്ചു മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.

മലപ്പുറം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളജില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. തിരൂര്‍ പോളിടെക്നിക്കിലെ വോട്ടെണ്ണല്‍ കേന്ദ്രം പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠനും വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ചുങ്കത്തറ മാര്‍ത്തോമ കോളേജും മാര്‍ത്തോമ എച്ച്.എസ്.എസും വയനാട് മണ്ഡലം വരണാധികാരിയും വയനാട് ജില്ലാ കളക്ടറുമായ ഡോ. രേണുരാജും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

വോട്ടെണ്ണല്‍ ഇങ്ങിനെ

വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണൽ ദിനം ഡ്രൈ ഡേ ആയിരിക്കും.

പോസ്റ്റല്‍ ബാലറ്റിന് പ്രത്യേക ക്രമീകരണം

വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും 10 ക്യു ആര്‍ കോഡ് റീഡിങ് ടീമിന് ഒരാള്‍ എന്ന തോതില്‍ എആര്‍ഒമാരും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.

ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക. വിജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസര്‍ അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനഃപരിശോധന മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിലാ(4)ണ് മരിച്ചത്.

അതേ സമയം, മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്‌തേഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പ് കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് തുന്നലിടാനാണ് അനസ്‌തേഷ്യ നൽകിയത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് ഓപ്പറേഷൻ വേണ്ടിവന്നതിനാൽ മേഴ്‌സി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അരീക്കോട് : അരീക്കോട് സർവീസ് സഹകരണ ബാങ്കും എം.സി.ടിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് വലിയ കല്ലുങ്ങൽ വാർഡ് മെമ്പർ കെ രതീഷും
വിദ്യാർത്ഥികൾക്കുള്ള നോട്ടു പുസ്തക വിതരണം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ഒ.എം അലിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡിവൈഎഫ്ഐ വലിയ കല്ലുങ്ങൽ മുണ്ടമ്പ്ര യൂണിറ്റുകൾ ഉന്നത വിജയികൾക്ക് മൊമൻ്റോ വിതരണം നടത്തി. ഡിവൈഎഫ്ഐ വലിയ കല്ലുങ്ങൽ യൂണിറ്റ് സെക്രട്ടറി യാസിർ അമീൻ, മുണ്ടമ്പ്ര യൂണിറ്റ് സെക്രട്ടറി രാജേഷ്, മേഖല പ്രസിഡൻ്റ് വിഷ്ണു കെ പി, ഷരീഫ്, ഷാഫി സബീൽ, സുരേഷ്, കുഞ്ഞോയി, നാസർ, സാദിഖ്, മുരളീധരൻ, എന്തീൻ, മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എം.സി.ടി സെക്രട്ടറി രമേഷ് സ്വാഗതവും പ്രസിഡൻ്റ് അമീർ നന്ദിയും പറഞ്ഞു.

വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി. ബാങ്ക് പ്രസിഡണ്ട് സി.കെ ലത്തീഫ് സ്നേഹാദരവ് ഉപഹാരം നൽകി. ബാങ്ക് സെക്രട്ടറി മൻസൂർ എളമരം അധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.ഒ നൗഷാദ്, ഫൗമിറ എളമരം, നഫീസ, സഫിയ ആശംസകൾ നേർന്ന് സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡൻറ് ചെറുപാറ മുഹമ്മദ് ചടങ്ങിന് നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: മുസ്ലിംലീഗ് തൃക്കളയൂർ കമ്മിറ്റി എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ് വി.പി സഫിയ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ. ജാഫർ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്‌ല മുനീർ, ഏഴാം വാർഡ് മെമ്പർ എം.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.സി.എ ഷുക്കൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്റർ, രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ. കരീം മാസ്റ്റർ തുങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൂന്നാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി സി.കെ മുനീർ സ്വാഗതവും രണ്ടാം വാർഡ് വനിത ലീഗ് പ്രസിഡൻ്റ് സാബിറ ടീച്ചർനന്ദിയും പറഞ്ഞു.

നാല് പേർക്ക് പരിക്ക്

മഞ്ചേരി: മഞ്ചേരി – അരീക്കോട് റൂട്ടിൽ കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതൃസഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദിൽ നടക്കും. മാതാവ്: സഫിയ

ചിത്രം: ഇൻസെറ്റിൽ മരണപ്പെട്ട ഹംദാൻ