Author

admin

Browsing

മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്.

സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്.

ഇതുമായി ബന്ധപ്പെട്ട  ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് മലപ്പുറം  കലക്ടർക്കു നിവേദനം നൽകിയത്.

കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം. പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണു ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചതായും പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഇതിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്‌ലിങ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.

ചെന്നൈ: സ്വകാര്യത ഒരു മൗലികാവകാശമെന്നും അതിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കോൾ രേഖകൾ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.

തെളിവുകൾ സ്വീകരിക്കുന്നതിന് ഇന്ത്യൻ കോടതികൾ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇതിനു മുൻപ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം കുടുംബ കോടതികൾക്ക് അസ്വീകാര്യമായ തെളിവുകൾ സ്വീകരിക്കാൻ അനുവദിക്കുന്നു. കുടുംബ കോടതിക്ക് നൽകിയിട്ടുള്ള വിവേചനാധികാരം കോടതികൾക്ക് സ്വന്തം നിലയിൽ ഒഴിവാക്കലുകൾ വരുത്തുവാനും കഴിയില്ല. ക്രിമിനൽ കേസുകളിൽ നിയമവിരുദ്ധമായി ലഭിച്ച തെളിവുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 94-ാമത് റിപ്പോർട്ടും ജസ്റ്റിസ് സ്വാമിനാഥൻ പരാമർശിച്ചു.

വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികൾക്ക് പരസ്‌പര വിശ്വാസവും ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. വിവാഹ ബന്ധത്തിൽ ആയിരിക്കവേ ഒരാൾ മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നത് ദാമ്പത്യ ജീവിതത്തിൻ്റെ ഘടനയെ നശിപ്പിക്കുന്നു.

സ്ത്രീകൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹർജി പരിഗണിക്കവെയാണ് കോടതി നീരിക്ഷണം.

ഒരു പവന്റെ വില 60000ന് അടുത്തേക്ക് ശരവേഗത്തില്‍ കുതിക്കുന്നതിനിടെ മാസത്തുടക്കത്തില്‍ വിലയില്‍ നേരിയ ആശ്വാസം. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വീതവുമാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 7,385 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റോക്കറ്റ് കുതിപ്പിലായിരുന്നു. സ്വന്തം റെക്കോഡ് പല തവണ തിരുത്തിയ സ്വര്‍ണം ദീപാവലി ദിവസം സര്‍വകാല റെക്കോഡായ 59,640 എന്ന നിരക്കിലെത്തിയിരുന്നു. തുടര്‍ന്ന് വിലക്കയറ്റത്തിന്റെ ആനുകൂല്യം മുതലെടുത്ത് ആളുകള്‍ വന്‍ തോതില്‍ സ്വര്‍ണം വിറ്റഴിച്ചതോടെ വില കുറയുകയായിരുന്നു, രാജ്യാന്തര വില ഔണ്‍സിന് 2,800 ഡോളര്‍ വരെ എത്തുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് സ്വര്‍ണവില 2,744 ഡോളറെന്ന നിരക്കിലേക്ക് താണത്.

തുടര്‍ന്നാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറയാനിടയായത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിഷ്ചിതത്വവും വില വീണ്ടും ഉയര്‍ത്താനിടയേക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

നിലമ്പൂർ പോത്തുകല്ലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്കുശേഷം ആണ്അപകടം. വയനാട് വൈത്തിരി 6ആം മൈൽ പൊഴുതന സ്വദേശി പേരിക്കാത്തറ മൊയീൻ 85 വയസ്സ് മരണപ്പെട്ടത്.

പരിക്കേറ്റ ഒരാളെ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിലും ഗുരുതര പരിക്കേറ്റ ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട ആളുടെ മൃതദേഹം നിലമ്പൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് ന​ഗരമധ്യത്തിൽ എംഡിഎംഎ വിൽപന നടത്തിയ സംഘം പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ ലിബുലു സഹാസ്, അജ്മൽ പി പി, മുനവീർ കെ പി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 220 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് എംഡിഎംഎ വിൽപന നടത്തുന്നതിനിടെയായിരുന്നു സംഘത്തെ അറസ്റ്റ് ചെയ്തത്. ലഹരി ബെം​ഗളൂരുവിൽ നിന്ന് എത്തിച്ചതാണെന്നാണ് റിപ്പോർട്ട്.

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ നിന്ന് 526 കോടി പിഴ ഈടാക്കന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍ മുന്നില്‍ തലസ്ഥാന ജില്ലായാണ്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 11 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത് 88 കോടി രൂപ. എറണാകുളവും, കൊല്ലവും, കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. അതസമയം, പിഴ അടയ്ക്കുന്നതിലും ഈടാക്കുന്നതിലും വിമുഖതയെന്നാണ് കണക്കുകള്‍. 526 കോടി പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സര്‍ക്കാരിലേക്ക് എത്തിയത് 123 കോടി രൂപ മാത്രം. പരിശോധനകളും എ.ഐ കാമറയും നിയമലംഘകരെ ബാധിക്കുന്നില്ലെന്ന് ചുരുക്കം.

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ് എന്നതിലേക്ക് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും യൂണിഫോം സിവിൽ കോഡിനെതിരെയും പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്.

ഭരണഘടന പൂർണതോതിൽ നടപ്പാക്കാൻ തനിക്ക് കഴിഞ്ഞെന്ന് കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് പരാമർശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഐക്യവും അഖണ്ഡതയും കൂടുതൽ ഉറപ്പിക്കാൻ കഴിഞ്ഞു. സർക്കാറിന്റെ നയങ്ങളും പദ്ധതികളും രാജ്യത്തിൻറെ ഐക്യത്തിൽ ഊന്നിയാണെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയിലെ സർദാർ പട്ടേലിന്റെ ഏകതാ പ്രതിമയിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.ശേഷം ഏകതാ പ്രതിജ്ഞ ചൊല്ലിയ പ്രധാനമന്ത്രി വിവിധ സേനാ വിഭവങ്ങൾ നടത്തിയ രാഷ്ട്രീയ ഏകത ദിവസ് പരേഡും വീക്ഷിച്ചു.